മുഖവുര

ഹിഗ്വിറ്റ ഒരു വികല അന്യാപദേശമാണെന്നു പാഠം മാസികയിലെഴുതുമ്പോൾ ഹൈന്ദവ പൗരോഹിത്യ മത വ്യസനിയായ കഥാകൃത്തു, ക്രിസ്തീയ തിരു വസ്ത്രവുമായി താദാത്മ്യം പ്രാപിച്ച ഒരു പൗരോഹിത്യ സങ്കരമാണെന്ന് ഉറപ്പില്ലായിരുന്നു.. മലയാളത്തിലെ ഹൈന്ദവ പൗരോഹിത്യ സാഹിത്യം ചങ്ങാത്തമുതലാളിത്തത്തിന്റെ കാലത്തു ക്രിസ്തീയ പാതിരിരിവേഷമഭിനയിച്ചാലും, ഉമർ ഫൈസിയുടെ ഖാസി വേഷമിട്ടാലും, അധികാരത്തിന്റെ ളോഹയും ജപമാലയും ഒരു പൊതു സ്വത്താണ്. ഗീവർഗീസ് പാതിരി ഗോൾ മുഖം വിട്ടു യുദ്ധമുഖം നിറഞ്ഞാടുമ്പോൾ പീഡിതയായ പെണ്ണ് കൃസ്ത്യാനിയും അക്രമിയായ ആഭാസൻ ജബ്ബാർ എന്ന മൊഹമ്മദീയനുമായിപ്പോയത് യാദൃച്ഛികമല്ല. മുനമ്പം രാഷ്ട്രീയ പശ്ചാത്തലത്തിൽ ജബ്ബാർ മാധവന്റെ കഥയിലെ ലൈംഗിക പീഡകനും, ക്രിസ്തീയ പുരോഹിതൻ ലൈംഗിക പീഡന കുറ്റവിമുക്തനും പരിശുദ്ധനുമായ ബിഷപ്പിനെ പോലെ സ്ത്രീ രക്ഷകനുമായി കാണപ്പെടുന്നു. അത് എഴുത്തുകാരന്റെ ജാതീയ-വർഗീയ വാമന രക്തത്തിന്റെ തന്ത്രമാണ്. ഒരു ചൂല്യാ റ്റിനും തൂത്തുമാറ്റാനാവാത്ത രക്തത്തിന്റെ പ്ലാസ്മയാണ് മനസ്സിൽനിന്ന് ഊർന്നിറങ്ങുന്ന എഴുത്തിന്റെ മഷി; ഇപ്പോൾ ജബ്ബാർ ലൂസിയുടെയും ഗീവർഗീസ്-(സെന്റ് ജോർജ്, കുരിശു സാമ്രാജ്യത്തിന്റെ പേട്രൺ സെയിന്റ് കൂടിയാണ്)-ന്റെയും കാൽക്കീഴിൽ കിടന്നുരുളുമ്പോൾ ”ഹിഗ്വിറ്റ” മുനമ്പത്തിന്റെ രാഷ്ട്രീയ allegory കൂടിയായിത്തീരുന്നു; ഹിഗ്വിറ്റ എന്ന പേരിലാണ് എല്ലാമിരിക്കുന്നതു എങ്കിൽ ജബ്ബാർ എന്നപേരിലും എല്ലാമിരിക്കിന്നു. ഒരു ഹൈന്ദവ സവർണ്ണ മതവെറിയൻ ഏതു ലാറ്റിൻ അമേരിക്കൻ കളിക്കളത്തിൽ ഉറഞ്ഞാലും മൊഹമ്മദീയൻ, പാലസ്തീനി, പ്രതിസ്ഥാനത്തു നിർത്തപ്പെടുമെന്നുള്ളത് യാഥാസ്ഥിതിക ഹൈന്ദവ എഴുത്തിന്റെ ജനിതക നിയമമാണ്; നിറ ന്നപീലികൾ നിരക്കവേകുത്തി ” മാമുനിമാരുടെ മനതളിരിലും മാമുനിമാരുടെ മുലത്തടത്തിലും ഇരുന്നരുളുന്ന” എഴുത്തച്ഛന്റെ കൃഷ്‌ണഭഗവാൻ (അതെ അത്-താണു എഴുത്തച്ഛൻ) സാരഥി മാത്രമെന്ന പ്രതിജ്ഞ മറന്നു ചക്രായുധം പ്രയോഗിക്കുമ്പോൾ കൃഷ്ണയുടെ സ്ഥാനത്തു ക്രിസ്തീയ യുവതിയായ ലൂസിയും ദുശ്ശാസനന്റെ സ്ഥാനത്തു ജബ്ബാറും പ്രത്യക്ഷപ്പെടുന്നു എന്നതാണ് യഥാർത്ഥ മുനമ്പം പൊളിറ്റിക്കൽ അലിഗറി. ഹിഗിറ്റാ ഗോൾ വലയം സൂക്ഷിപ്പുകാരൻ എന്ന പ്രതിരോധകർമം മറന്നു ആക്രമണ നിരയിലേക്ക് ഇരച്ചുകയറുമ്പോൾ അത് ഗാല്ലെറിക്കു വേണ്ടിയുള്ള കസർത്താണ്. അയാളുടെ ലീലാവിനോദ ബിംബത്തിൽ വാർത്തു വച്ചിരിക്കുന്ന ക്രിസ്തീയ പാതിരി സ്ത്രീ രക്ഷയുടെ പ്രതിരോധ സ്ഥാനം തട്ടിയുടച്ചു ലൂസിയെ ജബ്ബാറിൽ നിന്ന് രക്ഷിക്കാൻ അക്രമത്തിനു തുനിയുമ്പോൾ സിസ്റ്റർ അഭയയും പലകാലങ്ങളിൽ പല സ്ഥലങ്ങളിൽ വധിക്കപ്പെട്ട കന്യാസ്ത്രീകളും സിസ്റ്റർ ജെസ്മിയും ബിഷപ്പ് ഫ്രാങ്കോയുമെല്ലാം ഗാലറിയിൽ ഇരുന്നു ആർപ്പുവിളിക്കുന്നുണ്ടാവും. മലയാള വൈദ്യശാസ്ത്രകാരനും എന്നാൽ ചണ്ഡാളനുമായ ഇട്ടി അച്യുതനെ വാമനരൂപം പൂണ്ട ”സവർണ്ണ മാധവൻ” പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടു മലയാള ഔഷധശാസ്ത്രത്തിന്റെ പിതാവ് അധികാരിയായ വാൻറെയ്‌ഡ് എന്ന പറങ്കി സായിപ്പും പരിവാരവുമാണെന്നു സിദ്ധാന്തിക്കുന്നിടത്തും ഈ വർണ്ണ വെറി. അകമഴിഞ്ഞ് ഉന്മാദിക്കുകയാണ്; ”ശ്രേഷ്ഠമലയാളത്തിൽ” ഭഗവത് കവിത എഴുതിയ എഴുത്തച്ഛനും ”ഹീന മലയാളത്തിൽ” മഹാമാനവിക കവിത എഴുതിയ നാരായണനും തമ്മിലുള്ള വൈരുധ്യം തിരിച്ചറിഞ്ഞു കഴിഞ്ഞ ഇക്കാലത്തു സവർണ്ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ കവിയായ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം ഒരു സംഘിയായ എഴുത്തുകാരന് തന്നെ നൽകിയ സജി ചെറിയാൻ സമ്പൂർണ്ണമായ അഭിനന്ദനം അർഹിക്കുന്നു. ഇത്രയും കൃത്യമായ ഒരു പുരസ്കാരനിര്ണയം അസാധ്യം!” ഗാലറി ക്കുവേണ്ടി കളിക്കുന്ന” ഒരു ഗോൾ കീപ്പറുടെ പ്രച്ഛന്നത്തിനുതാഴെ മുഹമ്മദീയ വിരുദ്ധ രാഷ്ട്രീയം കാത്തു സൂക്ഷിച്ച മാധവനെ ഈ പുരസ്കാരലബ്ധിയിൽ ”വൈഷ്ണവ ജനതോ” ആഹ്ലാദത്തോടെ ആശ്ലേഷിക്കുന്നുണ്ടാവും!.

മാധവന്റെ മലയാളിമാഹാത്മ്യ കഥ

മലയാളത്തിലെ മാ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപ ഹിംസ, അശ്‌ളീല കഥാവിവാദം, അടിപിടി പിളർപ്പുകൾ, എന്നിവകൾക്കു ശേഷം ഹിന്ദുത്വഅവതാര ധർമത്തെ തല്ക്കാലം മാറ്റിവച്ചെന്ന പ്രതീതിയിൽ പൗരത്വ ഭേദഗതി നിയമത്തെ പുരസ്കരിച്ചു ഗാന്ധാരീ വിലാപം മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്; അതിനായി ഒരുക്കപ്പെട്ടു സമ്പാദിച്ച ചർവിത ചവറുകളിൽ, കണ്ടത്തിൽ പത്ര പംക്തികാരനായ മാധവനദ്ദേഹവും അദ്ദേഹത്തിന്റെ സ്യൂഡോ എലീറ്റിസ്റ് ചെറു കഥ ക്യൂ കോഡ് ശബ്ദ സഹിതം വില്പനയ്ക്ക് വച്ചിരിക്കുകയാണ്; അക്ഷരം കൊണ്ടും അതിന്മേൽ ശബ്ദം കൊണ്ടും; കരവഴിയായും ആകാശം വഴിയായും ജലം വഴിയായും നിങ്ങൾ ആക്രമിക്കപ്പെടുന്നു എന്നർത്ഥം; ശാന്ത മോഹനമായ അങ്ങയുടെ ശബ്ദത്താൽ എന്നെ ഒന്നുറക്കിയിട്ടു പോകൂ. അങ്ങയുടെ ശബ്ദത്തിൽ അർബുദ കഴുകുകളുടെ മാന്ത്രിക രക്താശ്രുധാര; കവിയരങ്ങുകാർ ഉടലോടെ പോയിത്തുലയട്ടെ എന്നൊക്കെ മാധവന്റെ ആരാധകവൃന്ദം ആക്രോശിച്ചു തുടങ്ങിയിരിക്കുന്നു

രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികത്തകർച്ച ഇന്ത്യയിലെവിടെയുമെന്നപോലെ കേരളത്തിലും ഭയാനകമാണ്; കേരളത്തിന്റെ പൗരത്വ ഭേദഗതി വിരുദ്ധ ശബ്ദത്തിന്റെ ആഴത്തിലും ഒരു ധനകാര്യതകർച്ചയുടെ ആശങ്കയും ആഘാതങ്ങളുമുണ്ട് എന്ന് പറഞ്ഞാൽ ഭൗതിക അസ്തിത്വത്തിലെ ആശങ്കകളും പൗരത്വവും തമ്മിൽ എന്ത് എന്ന് എലീറ്റിസ്റ് മാധവൻ ചോദിച്ചേക്കും. പൗരത്വം ജനസംഖ്യ ഇക്കോണമി യുടെ പ്രശ്നമാണ്. കുറെ തലകളുരുളണമെന്നും അത് മുസൽമാന്റെ തലകളായിരിക്കണമെന്നും പ്രസ്താവിക്കുന്ന ഭരണകൂടം കോപ്പറേറ്റുകൾക്കു വേണ്ടി ആൾപ്പാർപ്പിടങ്ങൾ ഒഴിപ്പിച്ചെടുക്കുമ്പോൾ കീടജന്മങ്ങൾ ഭൂമിയിൽ നിന്ന് ഒഴിവാക്കപ്പെടണം എന്നതത്രെന്യായം!. മരടിൽ കുറച്ചുപേരുടെ ജീവിതം ഇടിച്ചു പൊളിച്ചാലെന്തു മുത്തൂറ്റിൻ്റെയും രവിപിള്ളയുടെയും യൂസഫ് അലിയുടെയും അമൃതാനന്ദമാതാവിന്റെയും ദൈവത്തിന്റെയും സ്വന്തം കായലുകൾക്കു ഒരു അംഗഭംഗവും സംഭവിക്കുന്നില്ല; ഒറ്റപ്പെട്ട കുടിവയ്പു താക്കോൽ ദാനത്തിന്റെയും കൂട്ടത്തോടെയുള്ള കുടി ഒഴിപ്പിക്കലിന്റെയും നാളുകളിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കുടിയൊഴിപ്പിക്കലിന്റെ ആഗോള യുദ്ധമുറയ്ക്കുള്ള വെടിമരുന്നാണ് മതവും ജാതിയും വംശീയതയും; കുടിയൊഴിപ്പിക്കലിനു വേണ്ടിയുള്ള വംശീയ യുദ്ധങ്ങളാണ് അയോധ്യയിലും ഗോധ്രയിലും വടക്കു കിഴക്കൻ ഇടനാഴിയിലും യൂ പി യിലും ബർമയിലും അഫ്ഗാനിലും സിറിയയിലും ആമസോണിലും മെക്സിക്കൻ അതിരുകളിലും മരടിലും പശ്ചിമഘട്ടത്തിലുമൊക്കെ നടന്നു കൊണ്ടിരിക്കുന്നത്; കോര്പറേറ്റുകൾക്കുവവേണ്ടി ഇന്ത്യൻ കാടുകളിൽ നിന്ന് ആളെ കുടിയിറക്കുന്ന ദൗത്യം മാവോ കണ്ണമ്പള്ളി സ്തുത്യർഹമായി നിർവഹിച്ചു കൊണ്ടിരിക്കുന്നു; പ്രശ്നം സ്ഥലപരമാണ് മാധവാ; അവിടെ അതിദയനീയനായ മല്ലുവിന്റെ അഭിമാന പൂരിതമായ അർബുദരോഗത്തിനു വലിയ പ്രസക്തി ഒന്നുമില്ല; അതുമല്ല ആരോഗ്യരക്ഷയുടെ അത്യൂത്തുംഗങ്ങളിൽ വിരാജിക്കുന്ന മതേതരനായ മല്ലൂ സ്വന്തം അർബുദത്തിന്റെ കാര്യമാവുമ്പോൾ ശരീരത്തിൽ നിന്ന് അറുത്തെടുത്ത രണ്ടു കഷ്ണം ഇറച്ചിയുമായി ഇന്ദ്രപ്രസ്ഥത്തിലേക്കോ അമേരിക്കാവിലെ മേയോ ക്ലിനിക്കിനിലേക്കോ പാഞ്ഞു പോവുന്നതെന്തിന്? ആരോഗ്യ രക്ഷയാൽ അഭിമാനപൂരിതമാവുന്ന കേരളത്തിലെ മൃണാളിനിമാർ അത്ര പോരാ എന്നുണ്ടോ? പ്രശ്നം സ്ഥലപരമാണ് മാധവ… ഇവിടെ കയറരുത് ഇവിടെ ചവിട്ടരുത് നിനക്ക് മണ്ണില്ല, മാനമില്ല എന്ന് കല്പിച്ച ഭ്രഷ്ടതയ്ക്കെതിരെയുള്ള സമരത്തിന്റെ രക്തചംക്രമണമാണ് സോദരാ, പൗരത്വ ഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ വേറിട്ട ശബ്ദത്തിൽ ഇന്ത്യ കേൾക്കുന്നത് നവോത്ഥാനം എന്നൊക്കെ നീ വിളിക്കുന്ന ആസമരം ഒരു എലീറ്റിസ്റ്റു സമരമായിരുന്നില്ല മാധവാ…. ദൈവത്തിന്റെ സ്വന്തം എലീറ്റിസ്റ്റു പട്ടികയിൽപ്പെട്ടവരുടെ അധികാരത്തിനെതിരെ എലീറ്റിസ്റ് പട്ടികയിൽ പെടാത്ത ഋതുവായ പെണ്ണും ഇരപ്പാളിയും ശവം ചുടുന്നവനും പതിതനും നടത്തിയ സമരത്തിൽ നിന്നാണ് ഇങ്ങു കേരളത്തിൽ നിന്നൊരുനവോത്ഥാന ശബ്ദം ഇന്ത്യ വീണ്ടും കേൾക്കുന്നത്; നാട്ടിൽ കാലുകുത്താൻ അനുവാദമില്ലാത്ത പെണ്ണിന്റെയും ഇരപ്പാളിയുടെയും ശവദാഹകന്റെയും പതിതന്റെയും സമരം, അതിന്റെ അത്യുച്ചത്തിലുള്ള നിലവിളി എലീറ്റിസ്റ് ആയിരുന്നില്ല അത് കൊണ്ടാണ് അങ്ങനെയൊരു സമരം നടക്കാതിരുന്ന ഇന്ത്യയുടെ മറ്റിടങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു ഇടതുപക്ഷപ്രേരണ മലയാളത്തിലുണ്ടായത്; അതൊന്നും കാണാതെ കേരളത്തിൽനിന്ന് വേറിട്ട് കേട്ട ഇടതു പക്ഷ പ്രതിരോധ ശബ്ദത്തെ ഒരു ക്രൂശിത പുരുഷന്റെ പക്ഷത്തും കേരളേതരമായ ജന സഞ്ചയത്തെ ഒരു ഇരുപത്തൊന്നുകാരിപ്പെൺകുട്ടിയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ട കൊലപാതക ഫാന്റസിയിലും സന്നിവേശിപ്പിച്ചു കൊണ്ടാണ് മാധവൻ ഇത്തവണ കഥാ രചനാ കൗശലത്തിന്റെ വന്ധ്യത ശമിപ്പിക്കുവാൻ പരിശ്രമിക്കുന്നത്; പത്രവാർത്തകളിലൂടെ കടന്നുപോവുമ്പോൾ പൗരത്വ ഭേദഗതിക്കെതിരെ കേരളം മറ്റിടങ്ങളെക്കാൾ ഒരു പടി ഉച്ചത്തിൽ ഉപരോധം ഉയർത്തുന്നുണ്ട്; മലയാളീയമായ ഈ ഉപരോധത്തെ വടക്കേ ഇന്ത്യൻ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നതായി മാധവന് ഭ്രമ ദർശനമുണ്ടാവുന്നു; ഏതു തരം രാഷ്ട്രീയ പ്രതിരോധത്തെയും പരോക്കിയലിസത്തിന്റെ ദുരഭിമാന രൂപകമാക്കിത്തീർക്കുന്ന മാനസിക വൈകൃതത്തിന്റെ കത്തിവേഷമാണ് മാധവന്റെ കഥ; കേരളമെന്ന പേര് കേട്ടാൽ തിളയ്ക്കുന്ന പരോ ക്കിയലിസത്തിന്റെ ചോര ജാതിഭ്രാന്തിനെപ്പോലെ മതഭ്രാന്തിനെ പ്പോലെ മുഴുത്തമാനസിക രക്താതിസാരമാണ്; മാധവനെപ്പോലെ അൽപ രാഷ്ട്രീയ ബുദ്ധിയായ ഒരു എഴുത്തുകാരന്റെ ആസക്തിയുടെ പരിമിതിയാണ് അത്;

മാധവൻ പഴയ വരേണ്യ അധിയുക്തിക ആഡംബരങ്ങൾ ഉപേക്ഷിക്കാതെ ദാർശനിക നാട്യ പരവശമായ ശൈലിയിലാണ് കഥ എഴുതുന്നതെങ്കിലും നന്മയുടെ പക്ഷവും തിന്മയുടെ പക്ഷവും തമ്മിലുള്ളകള്ളനും പോലീസും കളി കൃത്യമായും കഥയിൽ വരഞ്ഞു വീഴുന്നുണ്ട്

കഥയിൽ രാമനന്മയുടെ പക്ഷത്തുനിൽക്കുന്നതു അർബുദരോഗ പരീക്ഷിതനായ ഒരു മലയാളിബുദ്ധിജീവി ആകുന്നു; എതിർ പക്ഷത്തു അലറിപ്പാഞ്ഞു വരുന്നത് കേരളേതരമായ ഒരു ആൾക്കൂട്ട കശ്മലത്വവും; ഇതെന്തു പ്രബുദ്ധത. ഇതെന്തു അന്യസംസ്ഥാന വിദ്വേഷ നിർഭരമായ ദേശീയത എന്നൊന്നും ചോദിക്കരുത്; ഒരു വൈഷ്ണവഹിന്ദുവിന് ജനന പിശകുകൊണ്ടുണ്ടായ ബ്രാഹ്മണ്യ നഷ്ടപരിഹാരത്തെ ശമിപ്പിക്കുന്നതിനു പരമോന്നത ലൈംഗിക ഉദ്വിഗ്നതകൾ മതിയാവില്ല ഒരു പ്രാകൃതനുമൊത്തുള്ള സ്വവർഗ്ഗരതിയുടെ സായൂജ്യം അതുമല്ലെങ്കിൽ ഇസ്ലാമിക പെൺകുട്ടിയുടെ ആർത്തവരക്തം വേണ്ടിവരും എന്നതായിരുന്നു തസ്രാക്കിന്റെ കാലത്തെ സാഹിത്യരചനാനിയമം; ഇപ്പോൾ അശ്ളീല വിചക്ഷണ വാരിക അതിന്റെ ഹൈന്ദവ ദുശ്ശാഠ്യങ്ങൾ അവസാനിപ്പിക്കുന്നതോടെ മാധവന് കാര്യങ്ങൾ എളുപ്പമായി മാറുകയാണ്

കഥയിലെ നായക നന്മയുടെ പക്ഷം

1 അർബുദ രോഗിയായ സാബു
2 പുരുഷൻ മതേതരം
മലയാളി ആയതിനാൽ മുസ്ലിം അല്ല
3 അഭിജാത ബുദ്ധിജീവി
4 ധനവാൻഎങ്കിലും ലോവർ ബെർത്
കിട്ടുമെന്നുള്ളൊരുഉറപ്പിന്മേൽ മാത്രം
ട്രെയിനിൽ ത്രീ ടയറിൽ സഞ്ചരിക്കുന്ന മഹാ മനസ്കൻ
5 ശസ്ത്രക്രിയാപരിക്ഷീണിതൻ
6 അയാളെ കഥാകൃത്തിനോടൊപ്പം
ആർദ്രതയോടെ പരിചരിക്കുന്ന പോർട്ടർ
അഥവാ തൊഴിലാളി വർഗം,
സ്നേഹ സമ്പന്നരായ ചാവാലി പട്ടികൾ
7 വിധുരനെ വിധവ എന്ന പോലെ അയാളെ
കാത്തിരിക്കുന്ന
വിരഹാർത്തയായ കാമുകി മൃണാളിനി
എന്ന് പേരായ
എയിംസിലെ(അനുമാനം )മലയാളി നേഴ്സ്
മിനി എന്ന ഓമനപ്പേര്

പ്രതിസന്ധി

ഡൽഹൗസി പ്രഭു ഇന്ത്യയെ ദേശീയമായി ഏകോപിപ്പിക്കാൻ ഏർപ്പെടുത്തിയ തീവണ്ടിയിൽ യാത്ര ചെയ്യവേ ഉണ്ടായ പ്രകോപനങ്ങൾ; ശരീരത്തിന്റെ മാംസംമുറിച്ചു ബൈയോപ്സി ചെയ്യുന്നതിനായി ഡൽഹിയിലേക്ക്കൊണ്ട് പോവുകയാണ് കേരളീയനായ മതേതര പുരുഷൻ; അർബുദം അത്യാസന്നം; മഹാപീഡിത ശരീരം; സ്പിരിറ്റിലിട്ട മാംസത്തിന്റെ മണം; മൃത്യൂകാരകനായ സിഗരറ്റിന്റെ മണം; പെണ്ണുങ്ങൾ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ മണം തുടങ്ങിയ മാദകാലങ്കാര രൂപകങ്ങൾ; വക്രോക്തികൾ; അംഗിയായ രസം കരുണ;കാമുകി സ്ഥാനീയയായ മൃണാളിനിയുമായി സംസാരിക്കുമ്പോൾമാത്രം മരണ കലർപ്പുള്ള അരുമ ശ്രുംഗാരത്തിന്റെ അംഗുലീ സ്പർശങ്ങൾ; ശോക സങ്കുലമായസ്മൃതി ചത്വരങ്ങൾ; നാട്ടുമണത്തിന്റെ നഖമുറിവുകൾ; അറുപതുകളുടെ ഒടുവിൽ ചീഞ്ഞു തുടങ്ങിയ അസ്തിത്വ ദുഃഖ ശ്രുംഗാരത്തിന്റെ മനം പിരട്ടൽ; അന്ന് ഇതിനു നേസ (ഉച്ചാരണ പിശക് ഒഴിവാക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു) എന്നത്രെ പരന്ത്രീസു ഭാഷയിൽ പറഞ്ഞിരുന്നത്.

മുൻപ് പറഞ്ഞതൊക്കെയും ദാർശനിക സംത്രാസ ഹേതുക്കൾ ആണ് എങ്കിലും പാല് പിരിയുന്ന പ്രക്രിയയത്രേ കഥയിലെ മർമ രൂപകം; എങ്ങനെ തൈര് കടയണം നെയ്യ് വെണ്ണ എന്നിവ ഉൽപ്പാദിപ്പിക്കണം എന്താണ് പാസ്ചറൈസേഷൻ എന്നൊക്കെയുള്ള ദാർശനിക ചിന്തകളെ അട്ടിമറിച്ചുകൊണ്ടു ഹിന്ദുവും മുസ്ലിമും പാല് പിരിയുന്നതുപോലെ പിരിഞ്ഞാൽ നിങ്ങൾ കൊല്ലപ്പെടുമെന്ന പ്രതിനായികയായ അല്കാനേഗി എന്ന ഇരുപത്തൊന്നുകാരി മതേതര മലയാളിയെ ഭീഷണിപ്പെടുത്തുന്നതോടെ മരണം നാനാഭാഗത്തു നിന്നും അതിക്രമിച്ചു കയറുന്ന മഹാ പ്രളയമായി കഥാഗാത്രത്തെ അധിനിവേശിക്കുന്നു. അതോടെ കഥയിൽ പ്രതിനായകത്വം ആളെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമായി വികസിച്ചുവരുന്നു; ആൾക്കൂട്ട കൊലപാതകത്തിന്റെ അത്യന്താധുനികമായ ഇരഗോമാംസ ഭൂക്കല്ല മലയാളി ആണ് എന്ന് സമർത്ഥിച്ചു കൊണ്ട് കഥ അവസാനിക്കുമ്പോൾ മതനിരപേക്ഷതയുടെ കുരിശുമുനമ്പുകളിൽ പിടയുന്ന പുഷ്പാംഗ ദന്മാരെയും അവരെ കൊലയ്ക്കു കൊടുക്കുന്ന പെൺകുട്ടികളെയും അപലപിച്ചുകൊണ്ടു മലയാളിയുടെ അന്തരംഗം അഭിമാന പൂരിതമാകുന്നു.

അർബുദം ബയോപ്സി പരിശോധനയ്ക്കായി ശരീരം മുറിച്ചു കൊടുക്കുകയും മുറിച്ചെടുത്ത മലയാള മണമുള്ള മാംസക്കഷണങ്ങൾ പെട്ടിയിൽ അടക്കം ചെയ്തു മരണം ഉറപ്പുവരുത്താനാവുമോ എന്ന് ഉൽപ്രേക്ഷിച്ചു കൊണ്ട് ലോവർ ബെർത്തിനുമേൽ മനുഷ്യാവകാശം സ്ഥാപിക്കുകയും ചെയ്യുന്ന മുപ്പത്തൊന്നുകാരനായ യുവാവിനോട് അൽക്ക നേഗി എന്ന ഇരു പത്തി ഒന്നുകാരി ബെർത്തു പെണ്ണൊരുത്തിയായ തനിക്കു കൈമാറ്റം ചെയ്തു കൂടെ എന്ന് ചോദിക്കുന്നിടത്തു നിന്നാണ് കഥയിൽ സംഘർഷത്തിന്റെ കുത്തു വിളക്കിനു തീ പിടിക്കുന്നത്. നിർഭയ തുടങ്ങി അസംഖ്യം അത്യാഹിതങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡന വൃഷ്ടി കാലത്തു,പെണ്ണിന്റെ സുരക്ഷ കീഴ്ബെർത്തായതു കൊണ്ടാവാം ഇട ബെർത്തിൽ ഒരു ഇടനാഴിയുടെ ഇരുട്ട് അമർന്നിരിക്കുന്നുവെന്നു അൽക്ക നേഗി എന്ന പെൺകുട്ടി ഭയപ്പെടുന്നത്; മുപ്പത്തൊന്നു തികഞ്ഞപുരുഷനാണെങ്കിൽപ്പോലും സ്വന്തം ഇറച്ചി മുറിച്ചുവച്ചിരിക്കുന്ന പെട്ടിയുമായി മുകളിലോട്ടുള്ള കയറ്റം കഠിനമാണ് അയ്യപ്പാ എന്നുമലയാളിയായ മഹാരോഗി പ്രസ്താവിക്കുകയും ബൈയോപ്സി കൂടിയേ പറ്റൂ എന്ന് അർബുദവ്യവസായി ഗംഗന്റെ അറവുശാലയിൽ നിന്നുള്ള സാക്ഷ്യ പത്രം കാണിച്ചു കൊടുക്കുകയും ചെയ്യുന്നു; അൽകയെ കൊതിപ്പിക്കാനായി മതേതരൻ മൃണാളിനിയുമായി രണ്ടു പ്രാവശ്യം പ്രാണഞരമ്പുകൾമുറിയുമാറ് തീവ്രമായി മൊബൈൽ വഴി ശൃംഗരിക്കുന്നു; അത് കേട്ട മാത്രയിൽ ഇവനൊരു രോഗവുമില്ല ഗർഭാശയ അർബുദത്തിൽ നിന്നാരംഭിക്കുന്ന ഇവന്റെ അർബുദ കഥ വീണ്ടും ശ്രവിക്കുന്നതിനേക്കാൾ അർബുദം വന്നു മരിക്കുന്നതാണ് ഭാഗ്യം എന്ന് അശരീരി ഉണ്ടാവുകയും നിന്നെ എടുത്തോളാം എന്ന് പറഞ്ഞുകൊണ്ട് അൽക്ക എന്ന ഹൈന്ദവ പെൺ ഗറില്ലാ ഇടനാഴി ബെർത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു; കള്ളക്കഥ, ഇനി വിട്ടു പിടി എന്ന് ഖൽ നായിക; അപ്പോൾ അതാ സിഗരറ്റിന്റെ മൃത്യുന്മത്ത പുകച്ചുരുളുകൾ ഇന്ദ്രിയങ്ങളെ ആശ്ലേഷിക്കുന്നു എന്ന് മൃണാളിനി…. ഉറങ്ങൂ പ്രാണ നാഥാ എന്ന പ്രാർത്ഥനയുടെ ധ്വനിഭംഗങ്ങൾ; സിനിമാതിയേറ്ററുകളിൽ അർബുദ പുകച്ചുരുളുകളുടെ സംഘ ഗാനം

പ്രതി നായകി അഥവാ ഖൽ നായകി

1 സാബു എന്ന മതേതര നായകനെതിരെ

അൽക്ക നേഗി എന്ന ഹിമാചൽകാരി

അല്ലെങ്കിൽ ഉത്തർ ഖണ്ടുകാരി

2 രജപുത്രി?, നാഗ?, പട്ടിക ജാതി? എതുമാവാം

മുസ്ലിം വിദ്വേഷി യായ പെൺ ഗറില്ലാ

3 മുസ്ലിം ആണോ എന്ന് മതേതരനോട് ചോദ്യം

മലയാളി എന്ന് ഉത്തരം

രണ്ടും കണക്കു തന്നെ എന്ന് രജപുത്രി

ശേഷം റെയിൽവേ പ്ലാറ്റഫോം ട്രാഫിക്കിൽ കുടുങ്ങിപ്പോയ മൃണാളിനിയെ കാത്തു മതേതരൻ ചമ്രം പടിയാൻ തുടങ്ങവേ മാജിക്കൽ റീയലിസത്തിലെന്നപോലെ ഹസ്തിനപുരിയിലെ ഒരു സംഘം ചാവാലിപ്പട്ടികൾ മതേതരന്റെ അറുത്തുവച്ച ഇറച്ചിക്കഷണങ്ങൾ മണത്തു മതേതരന്റെ പെട്ടിചുമടിനെ വലയം ചെയ്യുന്നു . ഖൽ നായകി രംഗപ്രവേശം ചെയ്യുന്നു .പ്രതികാര ദുർഗ്ഗയാവുന്നു ;ലോവർ ബെർത്തു നൽകാത്ത മതേതരനോടുള്ള കോധമോ , മതേതരൻ മലയാളി ആണ് എന്ന അറിവിന്റെ രൗദ്രമോ എന്തെന്നറിയില്ല പെണ്ണ് രുദ്രയും അർബുദ രൂപിണി പോൽ ഭയങ്കരിയുമായിത്തീരുന്നു

അൽകാനെഗി: ഹായ് ഹായ് ഇവിടത്തെ പോലീസുകാരെവിടെ?; ഈ ചാവാലിപ്പട്ടികളെ ഇവിടെ നിന്ന് തുരത്തൂ
ഒരു പോലീസുകാരൻ: ചാവാലിപ്പട്ടികളും ഭൂമിയുടെ അവകാശികളാണ്. ഈ തണുത്ത വെളുപ്പാങ്കാലത്തു അവരവിടെ ശയിക്കട്ടെ.

അൽക്ക നേഗി: അവറ്റയ്ക്കു പ്ലാറ്റഫോം ടിക്കറ്റ് ഉണ്ടോ?

പോലീസുകാരൻ: ക്ഷമിക്കണം മാഡം; അവ എന്തിന്റെയോ മണം പിടിച്ചു അവിടെ കൂടിയിരിക്കുകയാണ് അല്പം സഹ ജീവിസ്നേഹമാവാം മാഡം; പ്രാണി ദയ ആയാൽ അതിലും നന്ന്
നേഗി: ഹോ!!! ഘോരാന്ധകാര ഭീകര മണം; ഓടിവരിൻ നാട്ടുകാരെ! ഹോയ് ഹോയ്!; ഇവിടെ ഇതാ ഇറച്ചിയുടെ മണം

പശ്ചാത്തലത്തിൽ ഇടിമുഴക്കംപോലെ: ഗോമാംസമോ ?

ആയിരങ്ങളുടെ കണ്ഠങ്ങൾ ഭയാനകങ്ങളായ അലർച്ചകളുമായി പ്ലാറ്റുഫോമിലേക്കു കുതിക്കുന്നു

എന്റെ സാബുക്കുട്ടാ എന്ന മൃണാളിനിയുടെ ശബ്ദം നേർത്തു അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നു ; ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു ;പശൂ നീ ആരാണ് എന്ന ചെറു കഥയുടെ ഹൃദയ സ്പൃക്കായ മന്ത്രോച്ചാരണങ്ങൾ

അനന്തരം ജനക്കൂട്ടം: നിന്റെ കൈവശമുള്ള ഇറച്ചി ഗോമാതാവിന്റേതാണോ??

സാബുക്കുട്ടൻ: അല്ല സംപൂജ്യ സദസ്സ്യരെ ! സത്യമായും അത് എന്റേതാണ്. എന്റെ രണ്ടു കഷ്ണം ഇറച്ചി കോർണെൽ വൈറസോ അര്ബുദമോ ബാധിച്ചിരിക്കാം എന്ന സംശയം പരിഹരിക്കാനായി എയിംസ് എന്ന പരീക്ഷണശാലയിലേക്കു ചെഞ്ചെമ്മേ മുണ്ടിൽപൊതിഞ്ഞു കൊണ്ട് പോവുകയാണ് . ഇത് എന്റെ ഇറച്ചി തന്നെയാണ് ഇത് സത്യം സത്യം

ഹായ് ഹായ് എന്ന് വ്യാക്ഷേപകത്തിലുള്ള ആക്ഷേപ വാക്യങ്ങൾ തലസ്ഥാന നഗരിയിൽ ഇരമ്പിക്കയറുന്നു

ജനക്കൂട്ടം: നീ മുസല്മാനാണോ?

സാബുക്കുട്ടൻ: ഞാൻ മലയാളിയാണ്

ഇതാ ഒരു മലയാളി കൊല്ലവനെ എന്നലറിക്കൊണ്ട് ഒരു ജനക്കൂട്ടം വീർത്തു പൊന്തുന്നു. മാജിക് റീയലിസത്തിൽ എന്നപോലെ മൃണാളിനി ആകാശ മേഘങ്ങൾക്കും സിഗരറ്റു പുകച്ചുരുളുകൾക്കുമിടയിൽ

ഹേ മന്ദ ഗാമിനി

ഹേ മന്തയാമിനി

ചരണം

തവ ചരണം

ശുഭം

വിമർശനം

അന്യസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾക്കെതിരെ ഒരു കാലത്തു ശിവസേന അടക്കം പല സംഘങ്ങളും ആക്രമണം നടത്തിയിട്ടുണ്ട് തമിഴ്നാട് കർണാടകം അതിർത്തികളിലെ സംഘട്ടനങ്ങളുണ്ടായിട്ടുണ്ട് അതിന്റെയൊക്കെ കാരണങ്ങൾ തൊഴിൽ പരങ്ങളാണ്. അല്ലാതെ മലയാളി എന്ന ഒറ്റക്കാരണത്താൽ മലയാളി കൊലചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങൾ പോലുമുണ്ടായിട്ടില്ല . അതുമാത്രമല്ല അന്യസംസ്ഥാന നേതാക്കൾ തന്നെയും പൗരത്വ ഭേദഗതിനിയമത്തിൽ കേരള ജനത സ്വീകരിച്ചനിലപാടിനെ ഉൾക്കൊള്ളുകയും അഭിനന്ദിക്കുകയും ചെയ്യുന്നു; അപ്പോൾ ഞാൻ മലയാളി ആയിപ്പോയത് കൊണ്ട് എന്നെ കൊല്ലുന്നേ എന്നൊരു നിലവിളി മാധവൻ നിർമിക്കുകയും അശ്ലീലവിചക്ഷണ വാരിക അത് ക്യു കോഡ് സഹിതം വെയിലത്ത് വയ്ക്കുകയും ചെയ്യുമ്പോൾ കൽബുർഗി മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങൾ മാത്രമല്ല കൂട്ടക്കൊല ചെയ്യപ്പെടുന്ന ആദിവാസികളുടെയും മുസ്ലിങ്ങളുടേയുമൊക്കെ ദുരന്തങ്ങളുടെ മുകളിൽ മലയാളിയുടെ പകൽപ്പേടി പെരുപ്പിച്ചു കാണിക്കുകയാണ് ചെയ്യുന്നത്; ഇത് ഒരു ബൗദ്ധിക ക്യാമഫ്ലാഷിങ്: വസ്തുതയെ ചിത്രം കൊണ്ട് മറയ്ക്കുന്ന പ്രച്ഛന്ന യുദ്ധ തന്ത്രം ആണ്; ജനലക്ഷങ്ങളുടെ തലകൾ ഉരുളുന്ന ഒരു നിയമ ഭേദഗതി കൊണ്ട് വരുമ്പോൾ കൊല്ലപ്പെടുന്നവരുടെ ദിശകൾക്കകലെ മറ്റൊരു കോണിൽ നിന്ന് മറ്റൊരാൾ എന്നെ കൊല്ലുന്നേ എന്ന് നിലവിളിക്കുന്നത് കൊലയാളിയെ സഹായിക്കാനാണ്. അശ്ളീല വിചക്ഷണ വാരികയും മാധവനും ഇത് മനപ്പൂർവം ചെയ്യുന്നതല്ല; അത് ഒരു ഹൈന്ദവ ജനിതക പ്രേരണയാണ്; രാജ്യം നേരിടുന്ന ദുരന്തത്തെ മലയാളിയുടെ മിഥ്യാഭിമാനത്തിൽ മൂടിപ്പൊതിഞ്ഞു മലയാളിയെ രക്തസാക്ഷിയാക്കി സുഖിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന മാധവനും അശ്ലീലവാരിക പത്രാധിപരും കഴിഞ്ഞ ദിവസങ്ങളിൽ യൂപിയിൽ എന്താണ് സംഭവിച്ചത് എന്നറിയണം, അവിടത്തെ രക്തനിലത്തിൽ ഒരു അൽക്ക നേഗിയും മൃണാളിനിയുമില്ല എന്ന് മലയാളി മാഹാത്മ്യം പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *